കോട്ടയം: കേരളത്തിന്റെ നോവായി മാറിയ ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. മകൻ നവനീതാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനയിക്കുന്ന വികാരനിർഭരമായ രംഗങ്ങളാണ് സംസ്കാര ചടങ്ങിലും പൊതുദർശനത്തിലും നടന്നത്.
അമ്മാ…ഇട്ടേച്ച് പോകല്ലമ്മാ..’ എന്ന് നിലവിളിച്ച് കരയുന്ന നവനീതിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും പൊട്ടിക്കരഞ്ഞു. ഇതിനിടയിലേക്കാണ് ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലേക്ക് എത്തിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ നവമി ഉറക്കെ കരയാനാകാതെയാണ് ദുഃഖം ഉള്ളിലൊതുക്കി അമ്മയ്ക്ക് അരികിൽ ഇരുന്നത്. തന്നെയും മക്കളെയും വിട്ടുപോയ ബിന്ദുവിനെ ഓർത്ത് ഭർത്താവ് വിശ്രുതൻ പലപ്പോഴായി വിതുമ്പി.
ബിന്ദുവിന്‍റെ മൃതദേഹം കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും ഒഴുകിയെത്തിയത് ആയിരങ്ങളാണ്. മൃതദേഹം വീട്ടിലെത്തിച്ചതിനു പിന്നാലെ മകൻ നവനീതും മകൾ നവമിയും അമ്മയുടെ ശരീരത്തോട് ചേർന്നു. രണ്ടാഴ്ച കഴിഞ്ഞാൽ നവമിക്ക് ശസ്ത്രക്രിയ വീണ്ടും നടത്തണം. എനിക്ക് ഇനി ആരുണ്ട് അമ്മയെന്ന് നവമി പലപ്പോഴായി ചോദിക്കുന്നുണ്ടായിരുന്നു. 11 മണിയ്ക്ക് നിശ്ചയിച്ചിരുന്ന സംസ്കാര ചടങ്ങുകൾ നടന്നപ്പോൾ ഒരു മണി കഴിഞ്ഞിരുന്നു.
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണു മരിച്ച ബിന്ദുവിന്റെ മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. രാവിലെ എട്ടരയോടെയാണ് ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ വീട്ടിലെത്തി ബിന്ദുവിന് അന്ത്യാഞ്ജലി അർപ്പിക്കുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു.



