അങ്കമാലി : അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് (എറണാകുളം ബൈപ്പാസ്) പദ്ധതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് യുഡിഎഫ് എംപിമാരും എംഎൽഎമാരും ബുധനാഴ്ച എറണാകുളം കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തും. എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ കെ. ബാബു, റോജി എം. ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, അനൂപ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് ധർണ.
രാവിലെ പത്തിന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്യും. അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് കടന്നുപോകുന്ന മേഖലയിലെ യുഡിഎഫ് എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികളാണ് സമരത്തിൽ പങ്കെടുക്കുന്നത്. അന്തിമ വിജ്ഞാപനം ഇറങ്ങാതിരുന്നതിനാൽ അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് പദ്ധതി അനിശ്ചിതത്വത്തിലാണ്.
ഓഗസ്റ്റ് 29-നു മുൻപായി 3-ഡി വിജ്ഞാപനം ഇറങ്ങേണ്ടതായിരുന്നു. എന്നാൽ, 3-ഡി വിജ്ഞാപനം ഇറങ്ങിയില്ല. അതിനാൽ 3-എ വിജ്ഞാപനം അസാധുവായി. അധികൃതരുടെ അനാസ്ഥമൂലം 18 വില്ലേജുകളിലെ ഭൂവുടമകൾ ദുരിതത്തിലായിരിക്കുകയാണ്.



