കാലടി: കാലടിയിൽ എം ഡി എം എ പിടികൂടിയകേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. വല്ലം റയോൺ പുരം അമ്പാടൻ വീട്ടിൽ സിയാദ് (43), സൗത്ത് വല്ലം വടക്കേക്കുടി സിദ്ദിഖ് (57) എന്നിവരെയാണ് പെരുമ്പാവൂർ എ. എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ മെയ് മാസം 28ന് കാലടിയിൽ , 100 ഗ്രാം എം.ഡി.എം.എയുമായി മറ്റൂർ പിരാരൂർ സ്വദേശിനി ബിന്ദു, പെരുമ്പാവൂർ ചേലാമറ്റം സ്വദേശി ഷെഫീഖ് എന്നിവരെ പിടികൂടിയിരുന്നു കാലടി മരോട്ടിചോട് ഭാഗത്ത് വച്ചാണ് ബിന്ദുവിനെ കസ്റ്റഡിയിലെടുത്തത്.
ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്നുമായി അങ്കമാലിയിൽ ബസ്സിൽ വന്നിറങ്ങിയ ബിന്ദുവിനെ സ്കൂട്ടറിൽ കൊണ്ടുപോകുന്ന വഴിയാണ് അന്വേഷണസംഘം പിടികൂടിയത്.. ബിന്ദുവിനെ ചോദ്യം ചെയ്തതിൽ ചേലാമറ്റത്തുള്ള ഷെഫീക്കും ബിന്ദുവും ഒരുമിച്ചാണ് ബാംഗ്ലൂരിൽ മയക്കുമരുന്ന് വാങ്ങുന്നതിനായി പോയതെന്നും ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ഷെഫീക്ക് ബിന്ദുവിനെ ഏൽപ്പിച്ച് ബസ്സിൽ കയറ്റി വിട്ടുവെന്നും ബിന്ദു പറഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഷെഫീഖ് മറ്റൊരു ബസ്സിൽ ബാംഗ്ലൂരിൽ നിന്ന് പെരുമ്പാവൂരിലേക്ക് വരുന്നുണ്ടെന്ന് വിവരം ലഭിച്ചു. പിന്നീട് അന്വേഷണസംഘം ഷെഫീക്കിനെയും പിടികൂടി.കേസിലെ മൂന്നാം പ്രതിയാണ് സിയാദ് .രാസലഹരി വാങ്ങുന്നതിന് 90,000 രൂപ കൊടുത്ത് വിട്ടത് ഇയാളാണ്. ലൊക്കേഷൻ അയച്ചുകൊടുത്തതും സിയാദാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രതികൾക്ക് വാഹനം എത്തിച്ച് കൊടുത്തത് സിദ്ദിഖാണ്.
പെരുമ്പാവൂർ എ എസ് പി ഹാർദിക് മീണ കാലടി ഇൻസ്പെക്ടർ അനിൽകുമാർ ടി , മേപ്പിള്ളി , സബ് ഇൻസ്പെക്ടർ ജോസി എം ജോൺസൺ, എ.എസ്.ഐമാരായ പി .എ അബ്ദുൽ മനാഫ്,നൈജോ സെബാസ്റ്റ്യൻ സീനിയർ സി പി ഒ മാരായ വർഗീസ് ടി വേണാട്ട്, ടി.എ അഫ്സൽ, ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.



