
ശ്രീമൂലനഗരം: കൊച്ചി വിമാനത്താവളത്തോടു ചേർന്നുള്ള കല്ലുംകൂട്ടം– കല്ലയം റിങ് റോഡിന്റെ ഇരുഭാഗത്തും കാടും പടർപ്പും നിറഞ്ഞു. വൈദ്യുതി വിളക്കുകൾ ഇല്ലാത്തതിനാൽ റോഡിൽ രാത്രികാലങ്ങളിൽ കൂരിരുട്ടാണ്. കാഞ്ഞൂർ, ശ്രീമൂലനഗരം പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന മൂന്നു കിലോമീറ്റർ നീളമുള്ള റോഡ് വിമാനത്താവളത്തിന്റെ തെക്കുവശത്തെ മതിലിനോടു ചേർന്നാണ്.
വിമാനത്താവളമുണ്ടായപ്പോൾ മുറിഞ്ഞു പോയ റോഡുകൾക്കു പകരം ജനങ്ങളുടെ സഞ്ചാരാവശ്യത്തിന് സിയാൽ നിർമിച്ച റോഡിൽ പ്രഭാത, സായാഹ്ന സവാരികൾക്കും വിമാനത്താവളത്തിന്റെ കാഴ്ച ആസ്വദിക്കാനും കാറ്റേറ്റ് ഇരിക്കാനും ഒട്ടേറെയാളുകൾ എത്തുന്നുണ്ട്. രാത്രിസമയത്ത് റിങ്റോഡിലെ ഇരുട്ടു കാരണം ലഹരിസംഘങ്ങളും സാമൂഹികവിരുദ്ധരും ഇവിടെ തമ്പടിക്കുന്നുവെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. റോഡിന്റെ ഒരു ഭാഗത്ത് ആഴത്തിലുള്ള തോടുള്ളത് അപകടസാധ്യതയാണ്.
റോഡ് സംരക്ഷണചുമതല നിർവഹിക്കുന്നത് സിയാലാണ്. കഴിഞ്ഞ നവംബറിൽ റോഡിലെ പുല്ല് നീക്കിയിരുന്നു. ഇത്തവണ മഴക്കാലത്തിനു മുൻപ് പുൽക്കാട് വെട്ടിനീക്കാനായില്ല. ഇതുമൂലം പാതയോരത്ത് കാടും പടർപ്പും നിറഞ്ഞു. നാട്ടുകാരുടെയും സന്ദർശകരുടെയും സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായതിനാൽ റിങ് റോഡിലെ കാടും പടർപ്പും അടിയന്തരമായി നീക്കണമെന്നും റോഡിൽ വെളിച്ചം ഉറപ്പാക്കണമെന്നും റസിഡന്റ്സ് അസോസിയേഷൻ കൂട്ടായ്മ (ഡിഫ്ര) ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.