അങ്കമാലി :അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പിൽ രണ്ട് ഡയറക്ടർ ബോർഡംഗങ്ങൾ കൂടി അറസ്റ്റിൽ. എൽസി വർഗ്ഗീസ്, പി.സി.ടോമി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇരുവരേയും റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഇവരുടെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. മുൻ ബാങ്ക് പ്രസിഡന്റ് പി.ടി പോളിന്റെ ഭാര്യ എൽസി, ഡയറക്ടർ ബോർഡംഗങ്ങളായിരുന്ന ടി.പി. ജോർജ്, ദേവസി മാടൻ, പി.വി. പൗലോസ്, മേരി ആന്റണി, രാജപ്പൻ നായർ, ലക്‌സി ജോയ് ഉദ്യോഗസ്തരായിരുന്ന സെക്രട്ടറി ബിജു കെ. ജോസ്, അക്കൗണ്ടന്റ് കെ.ഐ. ഷിജു എന്നവരേ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
2002 ലാണ് അങ്കമാലി അർബൻ സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചത്. പ്രാദേശിക കോൺഗ്രസ് നേതാവ് പി ടി പോളിൻറെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് തെരഞ്ഞെടുപ്പ് പോലുമില്ലാതെ വർഷങ്ങളായി ബാങ്കിൻറെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത്. പോളിൻറെ മരണത്തെ തുടർന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് പുറത്ത് വന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണ സമിതിയും ജീവനക്കാരും ചേർന്ന് ബാങ്കിൽ നടത്തിയത് 96 കോടിയുടെ തട്ടിപ്പാണെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ.
തുടർന്ന് എറണാകുളം ജില്ല സഹകരണ വകുപ്പ് ജോയിൻറ് രജിസ്ട്രാർ നൽകിയ പരാതിയിലാണ് 20 പേർക്കെതിരെ അങ്കമാലി പൊലീസ് കേസെടുത്തത്. ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാർക്കുമെതിരെയാണ് കേസെടുത്തത്. മാസങ്ങൾക്ക് മുൻപ് മരിച്ച കോൺഗ്രസ് നേതാവും മുൻ പ്രസിഡൻറുമായ പി ടി പോളാണ് ഒന്നാം പ്രതി. പ്രാദേശിക കോൺഗ്രസ് നേതാക്കളായ ഭരണ സമിതി അംഗങ്ങളുടെ കൈയ്യിൽ പല ആവശ്യങ്ങൾക്കായി നാട്ടുകാർ നൽകിയ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വ്യാജ രേഖയുണ്ടാക്കി ലോൺ തരപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. ലോൺ തിരിച്ചടയ്ക്കണമെന്ന് കാണിച്ച് ലോണെടുക്കാത്തവർക്കും നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് വിവരങ്ങൾ പുറത്തറിഞ്ഞത്.



