ആലുവ: വധശ്രമ കേസിലെ പ്രതി പിടിയിൽ. ആലുവ കുട്ടമശ്ശേരി അമ്പലപ്പറമ്പ് വട്ടപറമ്പിൽ അജ്മൽ (29)നെയാണ് ആലുവ പൊലീസ് ആലപ്പുഴയിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ ഏഴ് മാസങ്ങളായി ഇയാൾ വിവിധ സ്ഥാലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. അജ്മലിന്റെ അയൽ വാസിയായ അബ്ദുൽ സലാമിനെ കഴിഞ്ഞ മാർച്ച് 31 ന് രാത്രി സലാമിന്റെ വീട്ടുമുറ്റത്ത് വച്ച് മുൻ വിരോധത്തിൽ വാക്കത്തി ഉപയോഗിച്ച് മാരകയായി വെട്ടി ‘പരിക്കേല്പിക്കുകയായിരുന്നു. തുടർന്ന് അവിടെ നിന്നും ഓടിപ്പോയ പ്രതി ഏർവാടിയിലും മറ്റു വിവിധ സ്ഥലങ്ങളിലുമായി ഒളിവിലായിരുന്നു.
ഇയാൾ ഫോൺ ഉപയോഗിച്ചിരുന്നില്ല. ഡി വൈ എസ് പി ടി.ആർ രാജേഷിന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ആലപ്പുഴയിൽ ഒളിച്ചു താമസിച്ചിരുന്ന വീട്ടിൽ നിന്നുമാണ് പിടികൂടിയത്. ഇൻസ്പെക്ടർ വി.എം കേഴ്സൺ, എസ്.ഐമാരായ എൽദോ പോൾ, കെ നന്ദകുമാർ, എ.എസ്.ഐ വിനിൽകുമാർ സിപിഓ മാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, മുഹമ്മദ് ഷാഹിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



