
ആലൂവ: നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. പാറക്കടവ് കുറുമശ്ശേരി മാക്കോലിത്താഴത്ത് മക്കോലി വീട്ടിൽ സന്ധ്യ (36) യെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് മൂന്ന് വയസുകാരി കല്യാണിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്നത്. ഭർതൃവീട് സ്ഥിതി ചെയ്യുന്ന പുത്തൻകുരിശ് മറ്റക്കുഴി ഭാഗത്തുള്ള അങ്കണവാടിയിൽ നിന്നും തിങ്കളാഴ്ച വൈകിട്ട് കുട്ടിയെ കൂടെകൂട്ടി സന്ധ്യയുടെ വീടായ ചെങ്ങമനാട് കുറുമശ്ശേരി ഭാഗത്തേക്ക് പോരുകയായിരുന്നു. തുടർന്ന് കുട്ടിയെ മൂഴിക്കുളം പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ഇടുകയായിരുന്നെന്ന് സന്ധ്യ പോലീസിന് മൊഴി നൽകി.
കുട്ടിയുടെ മൃതദേഹം അങ്കമാലി താലൂക്ക് ഹോസ്പിറ്റലിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. സന്ധ്യയെ ആലുവ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷം കോടതിയിൽ ഹാജരാക്കി. ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ ആലുവ ഡി.വൈ.എസ്.പി റ്റി.ആർ. രാജേഷ്, ഇൻസ്പെക്ടർ സോണി മത്തായി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
തിരുവാങ്കുളത്തെ വീട്ടിൽ പൊതുദർശനം പൂർത്തിയാക്കി പൊതുശ്മശാനത്തിൽ കല്യാണിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. തിരുവാങ്കുളത്തെ വീട്ടിൽ കല്യാണിയുടെ ചേതനയറ്റ കുഞ്ഞുശരീരമെത്തിയപ്പോൾ നൂറ് കണക്കിന് ആളുകളാണ് അവസാനമായി അവളെ കാണാനെത്തിയത്. പൊതുദർശനത്തിനെത്തിയവർ കരച്ചിലടക്കാൻ പാടുപെടുന്ന കാഴ്ചയാണ് അവിടെ കണ്ടത്.