
കാലടി: പാകമായ കൃഷി ഉത്പന്നങ്ങളുടെ വിളവെടുപ്പിനും, മരുന്ന് പ്രയോഗിക്കുന്നതിനും എഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന റോബോട്ടുകളെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് കാലടി ആദിശങ്കര എൻജിനീയറിങ്ങ് കോളേജിലെ അവസാന വർഷ റോബോട്ടിക്സ് ആന്റ് ആട്ടോമേഷൻ വിദ്യാർത്ഥികൾ. വിദ്യാർത്ഥികളുടെ അഗ്രിബോട്ടുകൾ ഒരു കൃഷിയിടത്തെ പൂർണമായും നിയന്ത്രിക്കുകയും അതുമായി ബന്ധപ്പെട്ട എല്ലാ ജോലികളും മനുഷ്യ സഹായമില്ലാതെ തന്നെ നിർവഹിക്കാൻ പ്രാപ്തിയുള്ളതുമാണ്.
പച്ചമുളകുകളുടെ കൃഷിക്കും വിളവെടുപ്പിനുമായുളള റോബോട്ടുകളെയാണ് വിദ്യാർത്ഥികൾ ഇപ്പോൾ നിർമിച്ചിരിക്കുന്നത്. പാകമായ ചുവന്ന മുളകുകളെ തിരിച്ചറിയാൻ സാധിക്കുന്ന എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകൾ ചുവന്ന മുളകുകൾ അടർത്തി ബോട്ടിൽ ഘടിപ്പിച്ച ബാഗിലേക്ക് നിക്ഷേപിക്കുന്നു. അതിനോടൊപ്പം ചെടികളിൽ എന്തെങ്കിലും വിധത്തിലുള്ള രോഗങ്ങൾ കണ്ടാൽ നിർദേശങ്ങൾ മറ്റൊരു ഫെർട്ടിലൈസർ റോബോട്ടുകൾക്ക് അയക്കുകയും ഫെർട്ടിലൈസർ റോബോട്ടുകൾ രോഗമുള്ള ചെടികൾ കണ്ടെത്തി അവിടെ എത്തുകയും ശരിയായ മരുന്നുകൾ സ്‌പ്രേ ചെയ്യുകയും ചെയ്യുന്നു. റോബോട്ടുകളെ നിയന്ത്രിക്കാൻ പ്രത്യേക കമ്പ്യൂട്ടർ സംവിധാനമാണ് ഉപയോഗിക്കുന്നതും. മനുഷ്യ വിഭവശേഷി പൂർണമായും ഒഴിവാക്കാം എന്നത് ഇതിന്റെ സവിശേഷതയാണ്.
വിദ്യാർത്ഥികളായ ഡോൺ കുരിയൻ ഡേവിസ്, കെ. അനീഷ്, അനാൻ അലി ഷാ, ഐഷ നസ്‌റിൻ റ്റി എൻ എന്നിവരാണ് റോബോട്ടുകൾ വികസിപ്പിച്ചത്. പ്രഫസർ ശ്രീദീപ് കൃഷ്ണൻ വിദ്യാർത്ഥികൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകി. എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാല സി.ഇ.ആർ.ഡി ഫണ്ട് ഈ കണ്ടുപിടുത്തത്തിന് ലഭിച്ചു.