
കൊച്ചി: പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങളും വീട്ടുപകരണങ്ങളും നൽകുമെന്ന തരത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്ന സംഭവത്തിൽ അഡ്വാൻസ് തുക തിരിച്ച് നൽകി എ.എൻ. രാധാകൃഷ്ണൻ ചെയർമാനായ സൊസൈറ്റി. നിലവിലെ ഇടപ്പള്ളിയിലെ ഓഫീസിലെത്തുന്നവർക്ക് ചെക്കാണ് നൽകുന്നത്. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ‍്യപ്രതി അനന്തു കൃഷ്ണന് എ.എൻ. രാധാകൃഷ്ണനുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.
എ.എൻ. രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സൈൻ സൊസൈറ്റി വഴിയാണ് ഇരുചക്രവാഹനങ്ങളും വീട്ടുപകരണങ്ങളും വിതരണം ചെയ്തിരുന്നത്. ഇതിനായി ജനങ്ങളിൽ നിന്നും അഡ്വാൻസായി തുക വാങ്ങിയിരുന്നു. ഈ തുകയാണ് ഇപ്പോൾ തിരിച്ച് നൽകുന്നത്.
മാർച്ചിനുള്ളിൽ വാഹനം ലഭിക്കുമെന്നാണ് സൊസൈറ്റി ഉറപ്പ് പറയുന്നത്. എന്നാൽ സംഭവം വിവാദമായ സാഹചര‍്യത്തിലാണ് സ്കൂട്ടറിനായി നൽകിയ പണം ജനം തിരിച്ച് വാങ്ങുന്നത്. സ്കൂട്ടറിനായി ആദ‍്യ ഘട്ടത്തിൽ അപേക്ഷിച്ചവർക്ക് വാഹനം കൃത‍്യമായി വിതരണം ചെയ്തിരുന്നു.
എന്നാൽ പിന്നീട് കാത്തിരുന്നിട്ടും പലർക്കും സ്കൂട്ടർ ലഭിക്കാതായതോടെയാണ് അടച്ച പണം തിരിച്ച് നൽകാൻ സൈൻ സൊസൈറ്റി തയാറായത്. ഇതോടെ എറണാകുളം ജില്ലയിലെ പല ഭാഗത്ത് നിന്നുള്ളവർ പണം വാങ്ങാനായി ഇടപ്പള്ളിയിലെ സൈനിന്‍റെ ഓഫീസിലെത്തി തുടങ്ങി. സ്കൂട്ടറിന്‍റെ തുകയ്ക്ക് തുല്ല‍്യമായ ചെക്കാണ് സൊസൈറ്റി നൽകുന്നത്.