തൃശൂർ: സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പുതിയ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പു പ്രചാരണം നടക്കുന്ന സമയത്ത് എയിംസിനെക്കുറിച്ച് യാതൊന്നും പറഞ്ഞിട്ടില്ലെന്നാണ് സുരേഷ് ഗോപിയുടെ പുതിയ വാദം. ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അങ്ങനെയൊരു വാക്കേ ഉച്ചരിച്ചിട്ടില്ല, സംശയമുള്ളവർക്ക് പ്രസംഗങ്ങളെടുത്തു നോക്കാം എന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്. തൃശൂരിൽ എയിംസ് വരണമെന്നാണ് ആഗ്രഹമെന്നും സംസ്ഥാനസർക്കാർ വിചാരിച്ചാൽ മാത്രമേ അതു നടക്കൂ എന്നും അദ്ദേഹം പറഞ്ഞു.
മുൻപ് ഭരിച്ച സർക്കാർ ഈ ആവശ്യത്തോട് മുഖം തിരിക്കുകയായിരുന്നു. പുതിയ സർക്കാർ എങ്കിലും ഇക്കാര്യത്തിൽ വിമുഖത കാണിക്കാതിരിക്കട്ടേ എന്നാണ് ആഗ്രഹം. തൃശൂരിൽ മണ്ണുത്തിയിലും പൊലീസ് അക്കാഡമിയിലും മറ്റത്തൂർ പഞ്ചായത്തിലും സ്ഥലമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയിംസ് ആലപ്പുഴയിൽ വരുമെന്ന് മുൻപ് സുരേഷ് ഗോപി പറഞ്ഞിരുന്നു. എയിംസ് വരും കേട്ടോ മറ്റേ മോനേ എന്ന അദ്ദേഹത്തിന്‍റെ പ്രസ്താവനയും വലിയ വിവാദം സൃഷ്ടിച്ചിരുന്നു.



